'രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു'; വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്

കാസർകോട് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻകൂടിയായ സിപിഎം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂൾ അധ്യാപകനുമായ എസ് സുധാകരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സ്കൂ‌ൾ മുറിയിൽ നിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചുവെന്നും 1995 മുതൽ പീഡനം നടത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാൽ സുധാകരൻ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്‌തത്‌. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി പറയുന്നു. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി ഒരാഴ്‌ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാർട്ടി കമ്മിഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. ജബ്ബാർ വധക്കേസിൽ സുധാകരൻ ശിക്ഷിക്കപ്പെട്ടിരുന്നു. മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയിൽമോചിതനായത്.