പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി കിട്ടണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. തൻറെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹി എന്ന നിലയിൽ ഈ കൗൺസിലറും രണ്ട് ദിവസം വന്നിരുന്നു. ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. അല്ലാതെ വ്യക്തിപരമായി അറിയില്ല എന്ന് പിഷാരടി പറഞ്ഞു.
ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാൻ പൊലീസും സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവരെല്ലാം ശിക്ഷിക്കപ്പെടണം. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൻറെ വിലയിരുത്തലും അടുത്ത അഞ്ച് വർഷത്തേക്കുള്ള തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഒരു വാർഡ് മെമ്പർക്കെതിരായ പരാതി തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കരുതുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
അതേസമയം, പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ആണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.







