ലൈംഗികാതിക്രമ കേസ്; നടൻ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം, റിപ്പോര്‍ട്ട് നല്‍കി

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.

എന്നാൽ ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്ര മേനോൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതിയും നൽകിയിരുന്നു. അതിനിടെ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് കേസെടുത്തത്.

Read more