ലൈംഗികാതിക്രമ കേസില്‍ മുൻ എംഎൽഎ കൂടിയായ ചലച്ചിത്ര സംവിധായകൻ കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവമുള്ളതാണെന്നും ഇതുകാരണം ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ, പരാതി അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ സംവിധായകൻ്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളർത്തിയെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി നൽകിയത്. രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയായിരുന്നു.







