തലസ്ഥാനത്ത് പ്രതിഷേധ പരമ്പര; സിദ്ധാര്‍ത്ഥന്റെ മരണത്തിലും വന്യജീവി ആക്രമണത്തിലും പ്രതിഷേധിച്ചുള്ള മാർച്ചുകളിൽ സംഘർഷം

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥന്റെ മരണത്തിൽ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടന്ന വിവിധ പാർട്ടികളുടെ മാർച്ചുകളിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എംഎസ്എഫ്, ആം ആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ചുകളിലാണ് സംഘര്‍ഷം.

സിദ്ധാര്‍ഥന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ആയിരുന്നു എംഎസ്എഫ് മാര്‍ച്ച്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന് സമീപം പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിനകത്തേക്ക് കയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് കടന്നുകയറിയ പ്രവര്‍ത്തകരെ പോലീസ് പുറത്തിറക്കി. നോര്‍ത്ത് ഗേറ്റിന് സമീപത്തുനിന്ന് മാറിയ പ്രവര്‍ത്തകര്‍ പിന്നീട് റോഡ് ഉപരോധിച്ചു.

എംഎസ്എഫിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും എഎപിയും മാര്‍ച്ചുമായെത്തിയത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു നിരാഹാര സമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്.

അതേസമയം വന്യജീവി ആക്രമണത്തിനെതിരെ കോണ്ഗ്രസിൻ്റെ വിവിധ സംഘടനകൾ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷമുണ്ടായി. ആദ്യം പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.

മഹിള കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ചു. ഇത് പ്രതിരോധിക്കുന്നതിനിടെ പലതവണ പൊലീസും പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പ്രവർത്തകർ വടിയും മറ്റും പൊലീസിനു നേർക്ക് വലിച്ചെറിഞ്ഞു. പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും ചെറിയ രീതിയിൽ ഒരു ലാത്തി ചാർജും ജലപീരങ്കി പ്രയോഗവും മാത്രമാണ് പൊലീസ് നടത്തിയത്. ഇതിനിടെ ഒരു മാധ്യമപ്രവർത്തകനും പരുക്കേറ്റു.