'കച്ചവടബുദ്ധിയുള്ള തന്ത്രശാലി'; മാധ്യമങ്ങളെ  ഉപയോഗിച്ച് സാബു കേരളത്തിന് പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തെന്ന് എൻ.കെ രവീന്ദ്രൻ 

നിക്ഷേപ പദ്ധതികളുടെ വിഷയത്തില്‍ കിറ്റെക്സ് എംഡി സാബു എം ജേക്കബ്  തെലങ്കാന സർക്കാരുമായി ചർച്ച നടത്താൻ പോയതിൽ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.കെ രവീന്ദ്രൻ. കേരളത്തിലെ മാധ്യമങ്ങളെ പ്രത്യേകിച്ചും ടി വി വാർത്താ ചാനലുകളെ സമർത്ഥമായി ഉപയോഗിച്ച് സാബു ജേക്കബ് തന്റെ കച്ചവടത്തിന് കേരളത്തിനു പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തിരിക്കുന്നുവെന്ന് എൻ.കെ രവീന്ദ്രൻ പറഞ്ഞു. സാധാരണഗതിയിൽ തെലങ്കാനയിലോ തമിഴ് നാട്ടിലോ വ്യവസായം തുടങ്ങണമെങ്കിൽ കടന്നു കയറേണ്ട കടമ്പകളോ ഔദ്യോഗിക ഔപചാരികതകളോ സാബുവിന് നേരിടേണ്ടി വന്നില്ലെന്നും ഫെയ്സ്ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചു നടത്തിയ ഈ ഇമേജ് ബിൽഡിംഗ് വൻ വിജയമായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് സർക്കാരിനെ “ആപ്പി ” ലാക്കാനും “കിറ്റെക്സി ” ന്റെ കിട്ടാനിരിക്കുന്ന പരസ്യ വരുമാനമോർത്ത് നുണയാനും അദ്ദേഹം മാധ്യമങ്ങൾക്ക് അവസരം ഒരുക്കിക്കൊടുത്തുവെന്നും കുറിപ്പിൽ വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

“കിറ്റെക്സ് “മുതലാളി സാബു ജേക്കബ് നല്ല കച്ചവടബുദ്ധിയുള്ള തന്ത്രശാലിയാണ് താനെന്ന് തെളിയിച്ചിരിക്കയാണ്. കേരളത്തിലെ മാധ്യമങ്ങളെ പ്രത്യേകിച്ചും ടി വി വാർത്താ ചാനലുകളെ സമർത്ഥമായി ഉപയോഗിച്ച് അദ്ദേഹം തന്റെ കച്ചവടത്തിന് കേരളത്തിനു പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തിരിക്കുന്നു. സാധാരണഗതിയിൽ തെലങ്കാനയിലോ തമിഴ് നാട്ടിലോ വ്യവസായം തുടങ്ങണമെങ്കിൽ കടന്നു കയറേണ്ട കടമ്പകളോ ഔദ്യോഗിക ഔപചാരികതകളോ സാബുവിന് നേരിടേണ്ടി വന്നില്ല. ഒമ്പതു സംസ്ഥാനങ്ങളാണത്രെ പരവതാനി വിരിച്ച് വരവേല്ക്കാൻ അദ്ദേഹത്തെ കാത്തിരുന്നത് !!! മലയാള വാർത്താചാനലുകളിലും നൂറാംകിട യൂട്യൂബ് ചാനലുകളിലും നിരന്തരം പ്രത്യക്ഷപ്പെട്ട് താനൊരു പീഡിത വ്യവസായിയാണെന്നു വിലപിച്ചു കൊണ്ടിരുന്നു. കേരളത്തിൽ തുടങ്ങാനിരുന്ന മൂവായിരത്തി അഞ്ഞൂറു കോടിയുടെ വ്യവസായത്തിൽ നിന്നു് പിൻമാറുകയാണെന്നും പ്രഖ്യാപിച്ചു. വ്യവസായികളായി നല്ല ചങ്ങാത്തം വളർത്തുന്ന സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ചു. മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചു നടത്തിയ ഈ ഇമേജ് ബിൽഡിംഗ് വൻ വിജയമായി. മാധ്യമങ്ങൾക്ക് സർക്കാരിനെ “ആപ്പി ” ലാക്കാനും “കിറ്റക്സി ” ന്റെ കിട്ടാനിരിക്കുന്ന പരസ്യ വരുമാനമോർത്ത് നുണയാനും അദ്ദേഹം മാധ്യമങ്ങൾക്ക് അവസരം ഒരുക്കിക്കൊടുത്തു. കിറ്റക്സ് കമ്പനി പുറത്തു തള്ളുന്ന രാസമാലിന്യം കടമ്പ്രയാറിനെ മലിനമാക്കുന്നുവെന്ന കോൺഗ്രസ് എം എൽ എ യുടെ ആരോപണം പോലും ടി വി മാധ്യമങ്ങൾ അന്വേഷിച്ചില്ല. ചാനൽ കേമറകൾ ആ മാലിന്യപ്പുഴ കണ്ടില്ല. പരിസ്ഥിതി വാദികൾ കണ്ണടച്ചിരുന്നു ! കമ്പനിയിൽ ആധുനിക രീതിയിലുള്ള മലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനു നല്കിയ ഉറപ്പ് പാലിക്കാത്ത കിറ്റക്ക്സ് മുതലാളിയെ ഒരു മാധ്യമവും വിമർശിച്ചില്ല ! അങ്ങനെ അയാൾ മാത്രം വിജയിച്ചു കൊണ്ടിരുന്നു. ഒടുവിൽ തെലങ്കാന വിമാനം അയച്ച് അയാളെ കൊണ്ടുപോയ കാര്യം ചുവപ്പു മഷിയിൽ അച്ചടിച്ച് പത്രം ആഘോഷിക്കുന്നു.