മുല്ലപ്പെരിയാറിലെ സുരക്ഷാവീഴ്ച; നാല് റിട്ടയര്‍ഡ് എസ്.ഐമാരടക്കം നാല് പേര്‍ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ വീഴ്ചയില്‍ വനം വകുപ്പ് കേസെടുത്തു. രണ്ട് റിട്ടയര്‍ഡ് എസ്.ഐ മാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. അണക്കെട്ടിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചതിനാണ് കേസ്. സംഘത്തെ കടത്തി വിട്ട തേക്കടിയിലെ വനപാലകര്‍ക്ക് എതിരെയും നടപടിയെടുക്കും. തേക്കടിയില്‍ നിന്നും ബോട്ടിലാണ് ഇവര്‍ കടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. കേരള പൊലീസില്‍ ഉണ്ടായിരുന്ന രണ്ട് റിട്ടയര്‍ഡ് എസ്.ഐമാരും ഡല്‍ഹി പൊലീസിലുള്ളവരുമാണ് ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ ബോട്ടിലാണ് എത്തിയത്. തമിഴ്നാട് ജലസേചന എഞ്ചിനീയറും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിന്റെ പ്രദേശത്തേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ല.

സുരക്ഷിത മേഖലയായതിനാലാണ് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുത്തത്. തമിഴ്നാട് സര്‍ക്കാറിന്റെയോ കേരളാ സര്‍ക്കാരിന്റെയോ അനുമതി ഉള്ളവര്‍ക്കാണ് പ്രവേശന അനുമതിയുള്ളു. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കണം. എന്നാല്‍ ഒരു പരിശോധനയും കൂടാതെയാണ് സംഘത്തെ കടത്തി വിട്ടത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് മുല്ലപ്പെരിയാര്‍ ഡി.വൈ.എസ്.പി വ്യക്തമാക്കി.

പൊലീസുകാരോട് ഡി.വൈ.എസ്.പി വിശദീകരണം തേടിയിരുന്നു. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി തുടര്‍ നടപടി സ്വീകരിക്കും. നേര്‌ത്തെ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.