തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് ശ്രീധരന്‍ പിള്ളയുടെ രഹസ്യറിപ്പോര്‍ട്ട്; സുരേന്ദ്രനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയേക്കും

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡൻറെ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുടെ രഹസ്യ റിപ്പോർട്ട്. 16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വ്യക്തി താത്പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താത്പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈകമാറിയെന്ന സ്ഥിരീകരിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയ്യാറാവുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വോട്ട് കച്ചവടം ആരോപിച്ച സാഹചര്യത്തില്‍ അതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്നും വിജസാദ്ധ്യതയുള്ള സീറ്റിലെ പോലും പരാജയം സംഭവിച്ചത് എങ്ങനെയാണെന്നും പരിശോധിക്കാനാണ് നിര്‍ദേശം. ഒപ്പം പാര്‍ട്ടി വോട്ടുകള്‍ പോലും കൃത്യമായി പല സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചില്ല, വോട്ട് മറിച്ചുവെന്ന എന്‍ഡിഎ ഘടകക്ഷികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു, ഉണ്ടായിരുന്ന സീറ്റ് പോലും നിലനിര്‍ത്താന്‍ കവിഞ്ഞില്ല, ഇത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒറ്റ സീറ്റ് പോലും നേടാത്തതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പതിറ്റാണ്ടിനിടെ ബിജെപിക്ക് സംഭവിച്ച ഏറ്റവും വലിയ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലേത്. പരാജയം നേരിട്ട കോണ്‍ഗ്രസ് ഇതിനകം തെറ്റു തിരുത്തല്‍ നടപടികള്‍ തുടങ്ങി. പുതുതായി വന്ന പ്രതിപക്ഷ നേതാവുള്‍പ്പെടെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സത്യം അംഗീകരിക്കാത്ത ബിജെപി നേതാക്കള്‍ മനഃപൂര്‍വം ഇരുട്ടില്‍ തപ്പുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ജയിക്കാമായിരുന്നു. ബിജെപിയിലെ ചില നേതാക്കളുടെ ഉദാസീനത കാരണം സീറ്റു കിട്ടാതെ പോയി. വ്യക്തിപരമായി ആരുടെയും മേല്‍ പഴി ചാരുന്നില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം കുറഞ്ഞില്ലെന്ന വാദം തെറ്റാണ്. എന്‍ഡിഎയ്ക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് മൂന്ന് ശതമാനവും യുഡിഎഫിന് ഒരു ശതമാനവും വോട്ട് വര്‍ദ്ധനയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 5.7 ലക്ഷം വോട്ടും 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 4.29 ലക്ഷം വോട്ടും ഇക്കുറി ബിജെപിക്ക് നഷ്ടമായി. ഒപ്പം ബിജെപി വോട്ട് മറിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.