തദ്ദേശ സ്ഥാപനങ്ങളില്‍ അടിമുടി മാറ്റം,സാങ്കേതിക വിദഗ്ധരായ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ഇനി നിര്‍ണായകം, ആരോപണങ്ങളെ ചെവിക്കൊള്ളാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ഇന്നലെ നിയമസഭയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ആന്തൂര്‍ സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം നാലുദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരാണ് ഉത്തരവാദിയെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ച് തടിയൂരാന്‍ ശ്രമിച്ചുവെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെയൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നുള്ളതാണ് മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയോടെ വ്യക്തമാകുന്നത്.

തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ സംബന്ധിച്ച് മുനിസിപ്പല്‍-പഞ്ചായത്തീരാജ് നിയമങ്ങളില്‍ സെക്രട്ടറിക്ക് മാത്രമാണ് അധികാരം. നിലവിലെ ചട്ടങ്ങള്‍ പ്രകാരം അപേക്ഷയില്‍ സെക്രട്ടറിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സാങ്കേതികവിദഗ്ധരായ ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം ചര്‍ച്ചയുടെ മിനിട്സ് സെക്രട്ടറിയും സാങ്കേതികോദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തണം. ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.

സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ മാത്രമേ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ അധികാരമില്ല. കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളില്‍ സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാവുന്ന ട്രിബ്യൂണല്‍ നിലവില്‍ തിരുവനന്തപുരത്ത് മാത്രമേയുള്ളൂ. ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ കാലതാമസമെടുക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ക്കൂടി ട്രിബ്യൂണല്‍ തുടങ്ങുന്നത് പരിശോധിക്കും.

തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യം ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കണമെന്നത് ഉറപ്പു വരുത്തും.

ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലതാമസം വരുത്തുന്നത് തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കും. നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശവകുപ്പ് മുന്‍കൈയെടുക്കും.