ഐ.എസിൽ ചേരാൻ പോയി അഫ്​ഗാൻ ജയിലിൽ കഴിയുന്ന മകളെ തിരിച്ച് കൊണ്ടുവരണം; പിതാവ് സുപ്രീംകോടതിയിൽ

ഐഎസിൽ ചേരാൻ പോയി അഫ്​ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന മകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയിൽ.

അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും കുഞ്ഞിനെയും തിരച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവിന്റെ ഹർജി.

അഫ്ഗാനിലെ പുൽ ഇ ചർക്കി ജയിലിലാണ് നിലവിൽ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവിൽ കഴിയുന്നത്. ആയിഷയുടെ ഭർത്താവ് 2019 ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാൽ രാജ്യാന്തരതലത്തിൽ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങൾ സ്വീകരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഭീകര പ്രവർത്തനം നടത്തിയ ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടുമെന്നും എന്നാൽ ആയിഷയുടെ മകൾ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും സെബാസ്റ്റ്യൻ പറയുന്നു.

Read more

2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യൻ അബ്ദുൾ റഷീദിനൊപ്പം പോയത്. 2013 ഒക്ടോബർ 26 നായിരുന്നു മകൾ സാറയുടെ ജനനം. 2016 ൽ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാനായി രാജ്യം വിടുകയായിരുന്നു.