പി.സി ജോര്‍ജ് പാറമട ലോബിയുടെ ആളാണെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ; ആരാണ് പാറമടയുടെ ആളെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പി.സി, എം.എല്‍.എയ്‌ക്ക് എതിരെ ചിത്രങ്ങള്‍ പുറത്തു വിട്ട് ഷോണ്‍


മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ. പൂഞ്ഞാറിലെ പ്രകൃതി ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി സി ജോര്‍ജ് പാറമട ലോബിയുടെ ആളാണെന്ന ആരോപണമുന്നയിച്ചത്. എന്നാല്‍ കുറ്റംപറയുന്ന എംഎല്‍എയാണ് പാറമടകളുടെ ആളെന്നായിരുന്നു പിസി യുടെ മറുപടി. ഇതിനിടെ പാറമട മുതലാളിയും വാഹനം എംഎല്‍എ ബോര്‍ഡുവെച്ച ചിത്രം സഹിതം എംഎല്‍എയ്‌ക്കെതിരെ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തെത്തി.

പിസി ജോര്‍ജ് പാറമട ലോബിയുടെ ആളാണെന്നും മൂന്നിലവില്‍ സ്വന്തമായി പാറമട നടത്തിയിരുന്നെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിക്കുന്നു. കൂട്ടിക്കല്‍ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണെന്നും എംഎല്‍എ പരിഹസിക്കുന്നു. തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന ആളാണ് ഇതിനെല്ലാം ഉത്തരം പറയേണ്ടതെന്നാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വാദം.

അതേസമയം പി സി ജോര്‍ജ്ജ്, എംഎല്‍എയുടെ ആരോപണങ്ങളെ തള്ളി. ഒരു പാറമട ഉടമയുടെ വണ്ടിയില്‍ എംഎല്‍എ ബോര്‍ഡ് വെച്ച് നടക്കുന്നയാളാണ് പൂഞ്ഞാര്‍ എംഎല്‍എ എന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇതില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തനിക്ക് പാറമടയോ മറ്റ് ബിസിനസുകളോ ഇല്ല. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇവരുടെ വീടുകളില്‍ അടുക്കളപ്പണി ചെയ്യുമെന്നും വെല്ലുവിളിച്ചു.

സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ ആരോപണങ്ങള്‍ക്ക് എംഎല്‍എബോര്‍ഡുവെച്ച വാഹനത്തിന്റെ ഉടമ പാറമടയുടെ ആളാണെന്ന് തെളിയിക്കുന്ന രേഖകളും, ചിത്രങ്ങളും സഹിതം പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. തനിക്ക് നേരത്തെ പറമട ഉണ്ടായിരുന്നെന്നും. എന്നാല്‍ 2013ല്‍ തന്നെ അത് വില്‍ക്കുകയും ചെയ്തിരുന്നുവെന്നാണ് ഷോണിന്റെ മറുപടി.