നവംബർ ഒന്ന് മുതൽ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും; അപ്രായോഗികമെന്ന് ബസുടമകൾ, സർക്കാരിനെതിരെ പ്രതിഷേധം

സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളിലും സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി ബസുടമകൾ. നവംബർ ഒന്നിനകം തീരുമാനം നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്.

സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും. ചുരുങ്ങിയ ദിവസങ്ങൾക്കകം സംസ്ഥാനത്തെ മുഴുവൻ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നാണ് സംഘടനകൾ ഒന്നടങ്കം പറയുന്നത്.

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച ഉടമകളുടെ വർഷങ്ങളുടെ ആവശ്യം ഇനിയും സർക്കാർ അംഗീകരിച്ചിട്ടില്ല. 140 കീമിൽ അധികം ഉളള ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി ആശങ്കകൾ നിലനിൽക്കെയാണ് സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കലുമെന്ന് ബസുടമകൾ ആരോപിക്കുന്നു.

ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ എല്ലാ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന. വരുന്ന 25ന് സമരപരിപാടികൾ ആലോചിക്കാനുളള യോഗം തിരുവനന്തപുരത്ത് ചേരും.