'കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു, അവശിഷ്ടം പുഴയിൽ ഒഴുക്കി'; വീണ്ടും മൊഴി മാറ്റി നിതീഷ്, കുഴങ്ങി പൊലീസ്

ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലുളള പ്രതി നിതീഷ് വീണ്ടും മൊഴി മാറ്റി. നിതീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ടു ദിവസം നടത്തിയ തെരച്ചിലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയൻ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി.

ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും,സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും. എന്നാൽ വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്നും പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം. കക്കാട്ടുകടയിൽ വാടകക്ക് താമസിച്ചിരുന്ന വിജയനെയും ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശുവിനെയുമാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ നിതീഷിന് വിവാഹത്തിനു മുമ്പ് വിജയന്റെ മകളിലുണ്ടായതാണ് കുഞ്ഞ്.

2016 ജൂലൈ മാസത്തിലാണ് വിജയന്റെ സഹായത്തോടെ കൊല നടത്തിയത്. ഗന്ധർവന് നൽകാനെന്ന പേരിലാണ് കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവാഹത്തിന് മുമ്പ് കുഞ്ഞുണ്ടായതിലുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. മൃതദേഹം സാഗര ജംഗ്ഷനിൽ ഇവർ മുമ്പ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി. തൊഴുത്തിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിൻറെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് മൃതദേഹം പുറത്തെടുത്ത് കത്തിച്ചെന്ന മൊഴി നൽകിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജോലിക്ക് പോകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വീടിനുള്ളിൽ മറവ് ചെയ്യാൻ വിജയന്റെ ഭാര്യ സുമയും മകൻ വിഷ്ണുവും കൂട്ടുനിന്നു. നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വിജയന്റെ മൃതദേഹവാശിഷ്ടങ്ങളും വീട്ടിനുള്ളിൽ നിന്നും കണ്ടെത്തി. എട്ടു മാസമായി ഇവർ ഇവിടെ താമസിച്ചിരുന്നുവെങ്കിലും സ്ത്രീകൾ ഉണ്ടായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായപ്പോഴാണ് അയൽക്കാർ പോലും ഇതറിഞ്ഞത്.

കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസമാണ് മോഷണക്കേസിൽ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻജി വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.

2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ് , വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വിജയൻ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ശിശുവിനെ ശ്വാസം മുട്ടിച്ചന് കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.