പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടരും; ഇനിയും കണ്ടെത്താനുള്ളത് 15 പേരെ

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ മണ്ണിടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. അപകടത്തിൽ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. 55 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.

ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദർശിച്ചിരുന്നു. രാവിലെ 9.30-നാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. ഇവിടെ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിലേക്ക് കാറിലായിരുന്നു യാത്ര. പെട്ടിമുടിയിൽ പതിനഞ്ച് മിനിറ്റോളം സ്ഥിതി വിലയിരുത്തിയ ശേഷം തിരികെ മൂന്നാറിലേക്ക് സംഘം മടങ്ങി. ഒരു മണിയോടെ മൂന്നാർ ടീ കൗണ്ടിയിൽ അവലോകന യോഗം നടത്തി.

യോഗത്തിന് മുമ്പായി മുഖ്യമന്ത്രി ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. അരമണിക്കൂർ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവർണർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് വെച്ച് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.