സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് പണപ്പിരിവ് ; വിവാദ ഉത്തരവ് പിൻവലിച്ചു

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെന്ന സർക്കാർ നിർദ്ദേശവുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഉത്തരവാണ് പിൻവലിച്ചത്.

പ്രധാനധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഫണ്ടിൽ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുന്നതും ഇതിനെതിരെ പ്രതിഷേധമുയരുന്നതും.

ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.

വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളിൽ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേർ അംഗങ്ങൾ. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകൻ പണം തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ജനങ്ങളിൽ നിന്ന് പിരിക്കാനാണ് നിർദ്ദേശമെന്നും പദ്ധതിയിൽ നിന്ന് സർക്കാറിന്റെ പിന്മാറ്റമാണെന്നും പ്രതിപക്ഷ സംഘടനകൾ വിമർശിച്ചിരുന്നു.