സ്‌കൂളുകള്‍ നാളെ തുറക്കും, ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ളവര്‍ക്ക് ആദ്യ ആഴ്ചയില്‍ ഫിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടത്തുക. ക്ലാസുകള്‍ വൈകിട്ട് വരെ ആക്കുന്നതില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം എടുക്കും. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും.

അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ആദ്യത്തെ ഒരാഴ്ച നിലവിലെ അധ്യയന രീതി തന്നെ തുടരും. പരീക്ഷകള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും.

എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കുന്നതോടെ മാത്രമേ മുഴുവന്‍ കുട്ടികളുമായി സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചത്. 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 7 മുതല്‍ അധ്യയനം ആരംഭിച്ചിരുന്നു.