അന്ധവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, പണം കൊടുത്ത് കേസ് ഒതുക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ ജീവനക്കാരനായ രാജേഷാണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളേയും സാക്ഷികളേയും സ്വാധീനിച്ച് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.

സ്‌കൂളിലെ വാച്ചറായ രാജേഷ് കാലങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പരാതി. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാനായി ബന്ധുക്കളെയും സാക്ഷികളെയും പണം നല്‍കി സ്വാധീനിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടു നിന്നതായാണ് വിവരം.

ഒരു വര്‍ഷം മുമ്പാണ് കൂട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയും മുമ്പ് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയെ സഹായിച്ചിരുന്ന സുഹൃത്തിന് ആദ്യം പണം നല്‍കി. പിന്നാലെ കുട്ടിയുടെ സഹോദരനെയും വരുതിയിലാക്കി. തെളിവ് നശിപ്പിണമെന്ന് രാജേഷ് സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ജനുവരി 26 ന് കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ച് വരുത്തി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. ഇതിന് മുന്‍കൈ എടുത്തത് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ വ്യക്തിയാണെന്നാണ് സൂചന. പീഡന വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ സംഘടനയിലെ മറ്റുള്ളവര്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്ത് വന്നത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമക്കി.