സ്‌കൂള്‍ തുറക്കല്‍: സജ്ജീകരണം പൂര്‍ണം; രണ്ടാഴ്ച ഹാജര്‍ ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറന്നശേഷമുള്ള ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യയാഴ്ചകളില്‍ കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന തരത്തിലെ പഠനം മാത്രമായിരിക്കും. 24000 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകള്‍ക്ക് നല്‍കി. സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ 2.85 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സ്‌കൂളുകളുടെ അറ്റക്കുറ്റപ്പണിക്കായി 10 ലക്ഷം വീതം കൈമാറും. രണ്ടായിരത്തിലധികം അധ്യാപകര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് വാക്‌സിന്‍ എടുത്തിട്ടില്ല. ഈ അധ്യാപകര്‍ തല്ക്കാലം സ്‌കൂളില്‍ എത്തേണ്ടെന്നും മന്ത്രി നിര്‍ദേശിച്ചു. നവംബര്‍ ഒന്നിനാണ് സ്‌കൂള്‍ തുറക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.