സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍: മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളുള്ളതാണ് മാര്‍ഗരേഖ. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും കൂടിയാലോചിച്ചാണ് മാര്‍ഗരേഖ തയാറാക്കിയത്. മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

1-ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രം ക്ലാസുകള്‍.

2-പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകള്‍ നടക്കും.

3-ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല.

4-ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

5- ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളെ അനുവദിക്കും.

6-രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളുകളില്‍ വന്നാല്‍ മതിയാകും.

7-ഉച്ചഭക്ഷണം സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് വിട്ടു.

8-ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല.

9-അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.

10-ബസ് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍ കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും.

11-സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.

12-ക്ലാസ് റൂമുകളെ ബയോ ബബിള്‍ സംവിധാനമായി കണക്കാക്കും.

13-കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം.

14-വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വിട്ടുനില്‍ക്കണം.

15-കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

16-ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനം നടപ്പിലാക്കും.

17-സ്‌കൂളുകളില്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും.

18-സ്‌കൂളുകളില്‍ കുട്ടികള്‍ ഓട്ടോറിക്ഷയിലാണ് എത്തുന്നതെങ്കില്‍ പരമാവധി മൂന്ന് പേരെ മാത്രമേ അനുവദിക്കൂ.

19-വ്യക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും
ക്ലാസുകള്‍ക്ക് മുന്നില്‍ സൗകര്യം ഒരുക്കും.

20-കുട്ടികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ലഭ്യമാക്കുന്നുവെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തും.

21-സ്‌കൂളുകള്‍ക്ക് സമീപത്തെ കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.