സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ: എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍, ശനിയാഴ്ച ക്ലാസ് അംഗീകരിക്കാനാവില്ല

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കുന്നത് സംബനന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍ രംഗത്ത്. കൂടിയാലോചന നടത്താതെയാണ് മാര്‍ഗരേഖ ഇറക്കിയതെന്ന് കെ.പി.എസ്.ടി.എ പറഞ്ഞു.ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി മാര്‍ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് സംഘടനകള്‍ ആരോപിച്ചു.

സ്‌കൂള്‍ പ്രവര്‍ത്തന സമയം വൈകിട്ട് വരെയാക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട സാഹചര്യമില്ലെന്നും, രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നും കെ.പി.എസ്.ടി.എ പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും, ഇത് പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശേധിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. അംഗീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കെ.പി.എസ്.ടി.എ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട് സ്‌കൂളുകള്‍ നാളെ മുതലാണ് വീണ്ടും ആരംഭിക്കുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് അധ്യയനം തുടങ്ങുന്നത്. ഉച്ച വരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.

ഈ മാസം 21ാം തിയതി മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും, എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസുകള്‍ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രമായിരിക്കും

21 മുതല്‍ ക്ലാസുകള്‍ വൈകിട്ട് വരെ ഉണ്ടായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധികള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. പാഠ ഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരം ക്രമീകരണം എന്നാണ് മന്ത്രി പറഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടായിരിക്കും. പത്ത്, പ്ലസ്ടു ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം കര്‍മ്മ പദ്ധതി തയാറാക്കണം. 21 മുതല്‍ പി.ടി.എ യോഗങ്ങള്‍ ചേരണം. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.