കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താത്കാലിക ജീവനക്കാരനും വിമുക്തഭടനുമായ മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠന്‍ ഡ്യൂട്ടിക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. സമീപത്തെ സ്‌കൂളില്‍ നിന്ന് സര്‍വകലാശാല വളപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ ദിവസം സര്‍വകലാശാല ക്യാമ്പസിന്റെ പരിസരത്ത് എത്തിയത്.

ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠന്‍ പീഡനം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. മണികഠ്‌നെ അടിയന്തരമായി പുറത്താക്കുമെന്നും അതിനായുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.