രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നില്‍ ഫ്‌ലക്‌സുകള്‍. കൊച്ചി നഗരത്തില്‍ ഡിസിസി ഓഫീസിന്റെ എതിര്‍വശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്‌ളക്‌സ് ഉയര്‍ത്തിയത്. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്‌ളക്‌സില്‍ പറയുന്നു. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

വി.ഡി. സതീശന്‍ പിആര്‍ പണി അവസാനിപ്പിക്കണം എന്നാണ് ഫഌ്‌സിലെ പരാമര്‍ശം. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ മുതിര്‍ന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് വിമര്‍ശനം.ഡിസിസി ഓഫീസിന് തൊട്ടുമുന്‍വശത്തായി രണ്ട് ഫഌ്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ആയിരിക്കാം ഫഌ്‌സുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ ‘പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ എന്നാണ് ഒരു ഫഌ്‌സിലെ വാക്കുകള്‍. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫഌ്‌സില്‍ ‘വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും’ എന്നാണ് എഴുതിയിട്ടുള്ളത്.

സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലാണ് എറണാകുളത്തെ ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്നത്. പെട്ടെന്ന് ചെയ്തിട്ടുപോകാവുന്ന തരത്തിലല്ല ഫ്‌ളെക്‌സ് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നില്‍ എന്ന് കണ്ടുപിടിക്കണമെങ്കില്‍ ഡിസിസിക്ക് അത് അധികം മെനക്കെടാതെ തന്നെ കണ്ടെത്താവുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നതിനാലും, ആര് അധികാരത്തിലെത്തും എന്നത് സംബന്ധിച്ച് ആര്‍ക്കും ഉറപ്പില്ല എന്നതിനാലും ഡിസിസി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടയില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസി കര്‍ശന വിലക്ക് പ്രഖ്യാപിച്ചു, മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചിട്ടും ഏറ്റുമുട്ടലില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ടായിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ തമ്മില്‍തല്ല് തുടരുകയാണ്.