ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍

ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയിലാണ് വീണ്ടും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞത്. സര്‍ക്കാര്‍ സധൈര്യം ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം എടുക്കണമെന്നും സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ധാര്‍മ്മികമായ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു.

അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

ജാതി-മത-ദേശ ഭേദമന്യേ ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ ദുരാചാരങ്ങളെ ഇല്ലാതാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സുധീരം മുന്നോട്ട് പോകണം. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും കൊല്ലത്ത് പുറ്റിങ്ങലിലും ഉണ്ടായ അപകടങ്ങള്‍ മുന്നിലുണ്ട്. നാരായണ ഗുരു പറഞ്ഞത് നമ്മുടെ കോടതികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും സച്ചിദാനന്ദ സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.