വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചാരണത്തിനെത്തും; നേരത്തെ വരാതിരുന്നത് തിരക്കുകള്‍ മൂലമാണെന്നും ശശി തരൂര്‍

വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് നാളെ മുതല്‍ സജീവമാകുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. താന്‍ നാളെ മുതല്‍ പ്രചാരണ രംഗത്തുണ്ടാകും. പാര്‍ലമെന്ററി കമ്മിറ്റികളും മറ്റ് തിരക്കുകളും ഉണ്ടായിരുന്നതാണ് നേരത്തെ പ്രചാരണ രംഗത്ത് എത്താതിരുന്നതിന് കാരണമെന്നും തരൂര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്.

പാര്‍ലമെന്ററി കമ്മിറ്റിയിലും ഇന്‍ഡോറില്‍ മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. രണ്ട് പരിപാടിയും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തീരുമാനിച്ചതാണ്. കൂടാതെ ഡല്‍ഹിയില്‍ നാളെ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. ഇതിന് പിന്നാലെ താന്‍ തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് സുഹൃത്ത് മോഹന്‍കുമാറിന്റെ പ്രചാരണത്തിന് സജീവമായുണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകാത്തത് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി തിരുവനന്തപുരത്തിന്റെ എംപി കൂടിയായ ശശി തരൂര്‍ എത്തിയത്.

കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. സ്ഥാനമൊഴിഞ്ഞ എംഎല്‍എ കെ മുരളീധരന്‍ മുന്‍ എംപി പീതാംബരക്കുറുപ്പിന്റെ പേരാണ് മുന്നോട്ടു വെച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. തുടര്‍ന്നാണ് മുന്‍ എംഎല്‍എയായ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.