സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട്, ഡിവിഷണല്‍ പ്രസിഡന്റ് അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് സഞ്ജിത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവില്‍ പോയ ഇയാളെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാല്‍ കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാല്‍ കേസ് സിബിഐയ്ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ജില്ലാ നേതാക്കളായ സുചിത്രന്‍ , ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.