സഞ്ജിത്തിന്റെ കൊലപാതകം; വിവരം അറിഞ്ഞിട്ടും അനങ്ങിയില്ല, പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എം.പി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യാതിരുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇതിന് ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച എലപ്പുള്ളിയിലുള്ള സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ട പാതകളില്‍ നിരീക്ഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം. എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം. അതില്‍ രാഷ്ട്രീയ, ജാതി, വര്‍ഗ, വിഭാഗ വേര്‍തിരിവ് പാടില്ല. പൊലീസുകാര്‍ മനുഷ്യരാകാന്‍ ശ്രമിക്കണം. പ്രതികളെ എത്രയും വേഗം പിടികൂടി സാമൂഹികനീതി ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന ഖജാന്‍ജി ഇ. കൃഷ്ണദാസ്, മണ്ഡലം അധ്യക്ഷന്‍ എം. സുരേഷ് എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചത്.

സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയക്കൊലപാതകം തന്നെയാണന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപണം ഉന്നയിച്ചിരുന്നവെങ്കിലും അവര്‍ ഇത് നിഷേധിച്ചിരുന്നു. അക്രമിസംഘം എങ്ങോട്ട് കടന്നുവെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇവര്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.