ഹലാല്‍ വിവാദത്തില്‍ ബി.ജെ.പിയുടെ നിലപാടിന് എതിരായ പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

ഹലാല്‍ വിവാദത്തില്‍ ബിജെപിയുടെ നിലപാടിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ. തന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ പോസ്റ്റിനെ പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് എന്ന് സന്ദീപ് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ താൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു എന്ന് സന്ദീപ് അറിയിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ്:

കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് . ( ലിങ്ക് താഴെ )
എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു.

ഹലാല്‍ വിവാദത്തില്‍ ബിജെപിയുടെ നിലപാട് തള്ളിക്കളഞ്ഞ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരോട് മറുപടി പറയാനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ യാദൃശ്ചികമല്ല കൃത്യമായ അജണ്ടയുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാൽ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ പിൻവലിച്ച പോസ്റ്റിലെ നിലപാട് സംഘപരിവാറിന്റെ ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാണ്. അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോയെന്നും അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് പോസ്റ്റിൽ ചോദിച്ചു.

തന്റെ വ്യക്തിപരമായ നിരീക്ഷമാണിത് എന്ന വാദത്തോടെയാണ് സന്ദീപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇല്ലാതാകുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഹലാല്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.