സന്ദീപ് കൊലപാതകം: ആര്‍എസ്.എസിന്റെ മേല്‍ കെട്ടിവെയ്ക്കുന്നു, സി.പി.എമ്മിന് കഴുകന്റെ മനസ്സെന്ന് എം.ടി രമേശ്

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം.ടി രമേശ്. തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമം നീചമാണെന്ന് രമേശ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടവന്റെ ചോരയില്‍ പോലും രാഷ്ട്രീയലാഭം കാണുന്ന കഴുകന്‍ മനസ്സാണ് സിപിഎമ്മിന്റേത്. കൊലപാതകത്തില്‍ പ്രതിയായ അഞ്ച് പേരില്‍ മൂന്ന് പേരും സിപിഎമ്മുകാരാണ്. രാഷ്ട്രീയ കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ആരോപിച്ചു.

യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ബിജെപിയെയും ആര്‍എസ്എസിനെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എവിടെയും ആര്‍എസ്എസിന്റെ പേര് പറഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ലഹരിക്കച്ചവടം നടത്തുന്ന ഗുണ്ടാ സംഘമാണ്.

ഒന്നാം പ്രതി ജിഷ്ണുവിനെ കഞ്ചാവ് കേസില്‍ രണ്ട് കൊല്ലം മുമ്പ് യുവമോര്‍ച്ചയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജിഷ്ണു നിലവില്‍ ബിജെപി അംഗമാണോ എന്ന് തനിക്കറിയില്ലെന്ന് രമേശ് പറഞ്ഞു. സംഭവത്തില്‍ കോടിയേരിയുടെ നിലപാടിനെ രമേശ് ചോദ്യം ചെയ്തു. പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സെക്രട്ടറിയല്ല. തിരുവല്ലയില്‍ വനിത പാര്‍ട്ടി പ്രവര്‍ത്തകയെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പീഡിപ്പിച്ച കേസ് വഴി തിരിച്ചു വിടാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപിനെ ഒരു സംഘം ആളുകള്‍ ബൈക്കിലെത്തി കൊലപ്പെടുത്തിയത്. കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് എഫ്‌ഐആറിലുള്ളത്.