മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റേത്; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മുനമ്പത്തേത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് പ്രശ്‌നം രമ്യമായി പരിഹരിക്കാനാവണം. അതാണ് മുസ്ലിംലീഗിന്റെ നിലപാട്. അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിനും മുസ്ലിംസംഘടനകള്‍ക്കും മുനമ്പം വിഷയത്തില്‍ ഒരേ നിലപാടാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡിസതീശന്റെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.

നേരത്തെ വിഡി സതീശന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കെഎം ഷാജി പ്രതിപക്ഷ നേതാവ് പറഞ്ഞാലും ഇല്ലെങ്കിലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കെഎം ഷാജിയുടെ പ്രതികരണത്തെ തള്ളി മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞതാണ് തീരുമാനമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.