മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ്; 'രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്ന ഇഡി കേരളത്തിലെ ഇടത് നേതൃത്വത്തെ ഒഴിവാക്കുന്നു'

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേരളത്തിലെ എഐസിസി സീനിയര്‍ നിരീക്ഷകനായ ച്ചിന്‍ പൈലറ്റ്്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനായി ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ ഉന്നതതലത്തിലുള്ള രഹസ്യധാരണയുണ്ടെന്ന വാദം സംസ്ഥാന നേതൃത്വത്തിനപ്പുറം ദേശീയ നേതൃത്വവും ആവര്‍ത്തിക്കുകയാണ്.

അധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന നരേന്ദ്ര മോദിയും കൂട്ടരും കേരളത്തിലെ സിപിഎമ്മിനെ ഒഴിവാക്കി വിടുന്നതും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, ഇന്‍കം ടാക്‌സ് വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ശക്തമായി ഉപയോഗിക്കുമ്പോള്‍ കേരളത്തിലെ ഇടത് നേതൃത്വത്തെ അവ ഒഴിവാക്കിയെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതും രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും നിരന്തരം ലക്ഷ്യമിടുകയും ചെയ്യുന്ന മോദിയുടെ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള കേസുകളില്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിച്ചത്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവലിന്‍ അഴിമതി കേസ് സുപ്രീം കോടതിയില്‍ 37 തവണ മാറ്റിവെച്ചതും കേന്ദ്രസര്‍ക്കാരുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ച പൈലറ്റ്, കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനമായി ഉയര്‍ന്നുവെന്നും ദേശീയ ശരാശരിയായ 10 ശതമാനത്തെ മറികടന്നുവെന്നും പറഞ്ഞു. സ്ത്രീകളുടെ തൊഴിലില്ലായ്മ 47 ശതമാനമാണെന്നും സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.

ഭാവിയും അവസരവും ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളം വിടുകയാണ്. സംസ്ഥാനം എടുക്കുന്ന വായ്പകളില്‍ ഏകദേശം 94 ശതമാനം പഴയ കടങ്ങള്‍ അടയ്ക്കാനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് വ്യാപകമായ അഴിമതിയും ദുര്‍ഭരണവും നിലനില്‍ക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അവരുടെ രാഷ്ട്രീയ നിലപാട് നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ വോട്ടര്‍മാര്‍ മാറ്റത്തിന് തയ്യാറായിരിക്കുകയാണെന്ന് സച്ചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ‘അഞ്ച് ഗ്യാരന്റികള്‍’ ജനങ്ങളില്‍ വലിയ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ഒഴിപ്പിക്കല്‍ പദ്ധതികളും സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രസര്‍ക്കാരും കൂടുതല്‍ വ്യക്തത വരുത്തണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.