സംസ്‌കാര ചടങ്ങുകള്‍ക്ക് അനുവാദം നല്‍കിയത് പൊലീസ് തന്നെ, വിഡി സതീശനെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോ: സാബു എം ജേക്കബ്

കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് അനുവാദം നല്‍കിയത് പൊലീസ് തന്നെയാണ് എന്ന് സാബുഎം ജേക്കബ്. സംസ്‌കാര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വിപി സജീന്ദ്രന്‍ എന്നിവരും പങ്കെടുത്തിരുന്നു അവര്‍ക്കെതിരെയും കേസെടുക്കാനുള്ള ധൈര്യം കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചതും സംസ്‌കാര ചടങ്ങുകള്‍ നടത്തിയതും എന്നും സാബു എം ജേക്കബ് പറഞ്ഞു. അപ്പോള്‍ നിയന്ത്രിക്കാതിരുന്ന പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. മാനസികമായി തളര്‍ത്താനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കും. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കമ്പലത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ശേഷം കാക്കനാട് ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Read more

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ശനിയാഴ്ച ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദ്ദിച്ചു. പരിക്കേറ്റ ദീപുവിനെ പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.