ശബരിനാഥന്റെ അറസ്റ്റ് ഉന്നത ഗൂഢാലോചനയുടെ ഭാഗം; ഇല്ലാത്ത കേസുണ്ടാക്കി കോടതിയെ കബളിപ്പിച്ചുവെന്ന് വി.ഡി സതീശന്‍

വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലാത്ത കേസുണ്ടാക്കി സര്‍ക്കാര്‍ കോടതിയെ കൂടി കബളിപ്പിച്ചു. അധികാരവും പൊലീസും കയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധക്കാരുടെ കയ്യില്‍ ആയുധം ഇല്ലായിരുന്നു. അതിലും ഗുരുതരമായ തെറ്റാണ് ഇ പി ജയരാജന്‍ ചെയ്തത്. അദ്ദേഹത്തിന് എതിരെ കേസെടുത്തില്ലെന്നും ഇത് ഇരട്ടനീതിയാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

ശബരിനാഥന് എതിരയുള്ള കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടിയെ പോലും പേടിയാണ്. കേസിലെ സാക്ഷിയാക്കി വിളിച്ചുവരുത്തിയ ശബരിനാഥനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10.50ന് അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ 11 മണിക്ക് അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത അറസ്റ്റിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.