ശബരിനാഥിന് ഉപാധികളോടെ ജാമ്യം

കെ.എസ്. ശബരിനാഥന് ജാമ്യം.അമ്പതിനായിരം രൂപയുടെ ബോണ്ടിലും അടുത്ത മൂന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ കൈമാറണം എന്നീ വ്യവസ്ഥകളോടും കൂടിയാണ്  തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ശബരിനാഥന് ജാമ്യം അനുവദിച്ചത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ശബരിനാഥന്‍ ആസൂത്രണം ചെയ്‌തെതാണെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ശബരിക്കെതിരെ എടുത്തിരിക്കുന്നത്‌

ഇതുമായി  ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്  രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.പിന്നീട്  ശംഖുമുഖം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് കെ എസ് ശബരിനാഥ്.

പ്രതിഷേധം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.