ശബരിമല ഏറ്റില്ല, ജനകീയമാകണം; സുരേന്ദ്രനും, ശോഭയ്ക്കും, രാജഗോപാലിനും രൂക്ഷ വിമര്‍ശനവുമായി ബിജെപി അന്വേഷണ റിപ്പോര്‍ട്ട്

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയും വീഴ്ചകള്‍ തുറന്നുകാട്ടി ബിജെപി അന്വേഷണ റിപ്പോര്‍ട്ട്. പരാജയം പഠിക്കാന്‍ ബിജെപി നിയോഗിച്ച അഞ്ച് സമിതികള്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാനത്തുണ്ടായിരുന്ന ഏകസീറ്റായ നേമം സീറ്റ് കൂടി നഷ്ടപ്പെട്ടതോടെ സംസ്ഥാന ബിജെപിയില്‍ വിള്ളലുകള്‍ക്ക് തുടക്കമായിരുന്നു. നാല് ജനറല്‍സെക്രട്ടറിമാരും, ഒരു വൈസ് പ്രസിഡന്റുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

35 സീറ്റ് കിട്ടിയാല്‍ കേരളം ഞങ്ങള്‍ ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വലിയ രീതിയില്‍ ദോഷം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത് കോണ്‍ഗ്രസ് ബിജെപി ധാരണയെന്ന ചിന്തയാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കുതിരക്കച്ചവടം നടക്കുമെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

മുതിര്‍ന്ന നേതാക്കളായ ഓ രാജഗോപാല്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നേമത്ത് ഒ രാജഗോപാവല്‍ ജനകീയനായിരുന്നില്ല. എംഎല്‍എ എന്ന നിലയില്‍ പരാജയം ആയിരുന്നുവെന്നും, ശബരിമല മാത്രം പ്രചരണ വിഷയമാക്കിയത് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ തോല്‍വിക്ക് കാരണമായെന്നും, മഞ്ചേശ്വരത്തും, കോന്നിയിലും സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ മത്സരിച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്തു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗുരുവായൂരിലും തലശേരിയിലും നാമനിര്‍ദ്ദേശ പത്രിക തള്ളിയത് തിരിച്ചടിയായെന്ന വിലയിരുത്തലിനൊപ്പം, ബിഡിജെഎസ് മുന്നണിയിലുണ്ടായതിന്റെ ഗുണമുണ്ടായിട്ടില്ല എന്നും ഈഴവ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചില്ലെന്നും വ്യക്തമാക്കുന്നു. പ്രചരണ നേതൃത്വം പരിവാര്‍ ഏറ്റെടുത്തപ്പോള്‍ ബിജെപിയുടെ പ്രവര്‍ത്തനം പാളിയെന്നും, ജനങ്ങളുമായി ബന്ധമില്ലാത്തവരും പരിചയം ഇല്ലാത്തവരുമാണ് പ്രചാരണം നടത്തിയതെന്നും ആര്‍എസ്എസിനെ കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു.

ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി പരാചയപ്പെട്ടുവെന്ന് സ്വയം വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ശബരിമല പോലുള്ള മതപരമായ വിഷയങ്ങള്‍ ഗുണം ചെയ്തില്ലെന്നും ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും പറയുന്നു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം മാറണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ ഒന്നിച്ച് നിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തിന് അനുകൂലമായെന്നും റിപ്പോര്‍ട്ട് പറയുന്നു. വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് സയമത്തുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്. ചില മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേക്കാള്‍ ഏറെ സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍മാര്‍ നടത്തിയ ഇടപെടലിനെയും പാര്‍ട്ടി കുറ്റം പറയുന്നുണ്ട്. അടുത്തയാഴ്ച നടക്കുന്ന ബിജെപി കോര്‍കമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും.