ശബരിമല വിഷയത്തില്‍ പരോക്ഷമായി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ തള്ളി മുഖ്യമന്ത്രി, പരമ്പരാഗത വോട്ടുകള്‍ നഷ്ടമായത് പരാജയ കാരണമായെന്ന് കോടിയേരി

ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരം പാര്‍ട്ടി വിലയിരുത്തുന്ന സാഹചര്യത്തിലും ശബരിമല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ സ്ഥാപിത താത്പര്യക്കാര്‍ ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തിരുവനന്തരപുരത്ത് പറഞ്ഞു . കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവിനെ സംരക്ഷിക്കുകയാണ് ജുഡീഷ്യറിയുടെ കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു പ്രസ്താവന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ കെ ജി സെന്ററില്‍ നിന്നും നല്‍കിയിരുന്നു. എന്നാല്‍ ഈ നിലപാടിനെ പരോക്ഷമായി തള്ളി തന്റെ നിലപാട് ശരിയാണെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ഇന്ന് ചെയ്തത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് വോട്ടെടുപ്പിന് മുമ്പും പിമ്പും അദ്ദേഹം പറഞ്ഞത്. ഇന്നും ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേ സമയം പരമ്പരാഗത വോട്ടുകള്‍ നഷ്ടമായത് പരാജയ കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല സിപിഎം. എതിരാളികളുടെ പ്രചാരണത്തില്‍ ചിലര്‍ കുടുങ്ങിപ്പോയി. അവരെ തിരികെ കൊണ്ടുവരും. തിരിച്ചുവരവിന്റെ ചരിത്രം പാര്‍ട്ടിക്കുണ്ട്. ബിജെപിക്കെതിരെ ഫലപ്രദമായ മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ നേട്ടം താത്കാലികം.തമിഴ്‌നാട്ടില്‍ ഡിഎംകെ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടതായിരുന്നു. തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും. കേരളത്തില്‍ ബിജെപിയുടെ വിജയം തടഞ്ഞു നിര്‍ത്തിയതില്‍ ഇടതുപക്ഷത്തിന് അഭിമാനമുണ്ട്.

സുവര്‍ണാവസരം കിട്ടി എന്ന് അവര്‍ പറഞ്ഞത് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷമായിരുന്നു. തീരുമാനം എടുത്തത് സുപ്രീം കോടതിയാണ്. ഇടത് സര്‍ക്കാരല്ല. സുപ്രീം കോടതിയുടെ വിധിയെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവര്‍ ആദ്യം സ്വാഗതം ചെയ്തു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍എസ്എസ് പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ആര്‍ എസ് എസിന്റെ പദ്ധതി. അത് തകര്‍ക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ ഇടപെടലാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ഇടതുപക്ഷമില്ലാതായാല്‍ വരാന്‍ പോകുന്നത് കോണ്‍ഗ്രസല്ല, ബിജെപിയാണ്. ഇതിനെ നേരിടണമെങ്കില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ യുവജനത മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു കോടിയേരി.