ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി രാജീവരും പുറത്തേക്ക്, അറസ്റ്റിലായി 41ാം നാള്‍ കര്‍ശന ഉപാധികളോടെ ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം. രണ്ട് കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയില്‍ പ്രതിയായ തന്ത്രിയുടെ ജാമ്യത്തില്‍ വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് എസ്‌ഐടി വാദിച്ചിരുന്നത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ കണ്ഠര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എസ്‌ഐടി കോടതിയെ ബോധിപ്പിച്ചു.

കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കര്‍ണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും അന്നു തുടങ്ങിയ ബന്ധത്തിന്റെ പേരില്‍ 2004 മുതല്‍ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്ഐടി ആരോപിച്ചിരുന്നു. ശബരിമല മോഷണത്തില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവര്‍ക്കു മുഖ്യപങ്കുണ്ടെന്നും എസ്‌ഐടി വാദിച്ചു.

ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ എസ്‌ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരില്‍ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപം ഉണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

Read more

എന്നാല്‍ കേസില്‍ തന്നെ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയര്‍ത്തിയത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് താന്‍ ഇടപെട്ടതെന്നും ബോര്‍ഡിന്റെ മറ്റു കാര്യങ്ങളില്‍ ഇടപെടാന്‍ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ശബരിമല മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു. അതേസമയം തന്ത്രിക്ക് അറസ്റ്റിലായി 41ാം ദിവസമാണ് ജാമ്യം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ജാമ്യം നേടി ജയില്‍ മോചിതനായി പുറത്തിറങ്ങുന്ന തന്ത്രിയേയും ചോദ്യം ചെയ്യാന്‍ ഇ.ഡി ഉടന്‍ വിളിപ്പിച്ചേക്കും.