ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇഡി പരിശോധിക്കുമെന്നാണ് വിവരം.കേസുമായി ബന്ധപ്പെട്ട് നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയിൽ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ.ഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തത്. ക്ഷേത്രത്തിലെ ദ്വരപാലക ശില്‍പങ്ങള്‍ ജയറാമിന്റെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൂജ നടത്തില്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്.

അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നല്‍കിയ മൊഴി.

Read more