ശബരിമല സ്വർണകൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല, മേൽക്കോടതിയെ സമീപിക്കാൻ നീക്കം

ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്വം ആണെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു.

കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ്ഐടിക്ക് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി 18 ന് പരിഗണിക്കും. തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ഹരജിയിൽ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

Read more