ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യത്തിൽ വിധി ഇന്ന്

ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

എന്നാൽ ജാമ്യം ലഭിച്ചാലുടൻ പോറ്റിയെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി സമൻസ് തയ്യാറാക്കിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം.

ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

Read more