ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി മന്ത്രി പി രാജീവ്; അറസ്റ്റ് കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഉറച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തന്ത്രി തന്റെ അറസ്റ്റില്‍ ഗൂഢാലോചന വാദം ഉന്നയിക്കുന്നത്. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാപേക്ഷയില്‍ വാദിച്ചത്. എന്നാല്‍ എസ്‌ഐടി അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതെന്നിരിക്കെ തന്ത്രിയുടെ വാദം ശരിയല്ലെന്ന നിലപാടിലാണ് നിയമമ്ത്രി.

തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്‌ഐടി നിലപാട് മാറ്റിയതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അറസ്റ്റിലായി സമയത്തും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മൗനത്തിലായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്ത്രിയുടെ വാദങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ആക്ഷേപവും ഭരണപക്ഷത്തിനുണ്ട്.

ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയില്‍ വാദിച്ചത്. ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിര്‍ത്തതില്‍ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ പങ്കിന് പ്രാഥമിക ഘട്ടത്തില്‍ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

Read more

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നതില്‍ എസ്‌ഐടി ഉറച്ചു നില്‍ക്കുന്നു. ജാമ്യ ഉത്തരവില്‍ പ്രോസിക്യൂഷന്‍ വാദങ്ങളില്ലെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നീക്കത്തിനും എസ്‌ഐടി ആലോചിച്ചിരുന്നു. എന്നാല്‍ തന്ത്രിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുണ്ടാകുമെന്ന് വിലയിരുത്തലില്‍ അപ്പീല്‍ നീക്കത്തില്‍ ഇപ്പോള്‍ പുനരാലോചനയിലാണ് എസ്‌ഐടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെങ്കിലും തന്ത്രിയുടെ അറസ്റ്റിലും ജാമ്യം കിട്ടിയതിലും രാഷ്ട്രീയമായി മറുപടി പറയേണ്ട അവസ്ഥയിലേക്ക് ഇടത് സര്‍ക്കാരിനെ മാറ്റാനുള്ള ശ്രമം പ്രതിപക്ഷവും നടത്തുന്നുണ്ട്.