ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. കുറ്റപത്രം ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവില്‍ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യമാണ് ശങ്കരദാസിന് ലഭിച്ചത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികള്‍ക്കും ജാമ്യമായി. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.

കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍, എസ്‌ഐടിക്ക് സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

ഇതിനിടയില്‍ ശബരിമലയില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി. 1700 ഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം. പുതിയ സര്‍ക്കാര്‍ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസില്‍ ആകെ 15 പ്രതികളാണുള്ളത്. എന്‍ വാസു ദ്വാരപാലക കേസില്‍ മാത്രമാണ് പ്രതി.