ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്.
അതേസമയം വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിട്ടിരിക്കുകയാണ്. തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയാനായി മാറ്റി. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു.







