ശബരിമല വിമാനത്താവളത്തിനായി അതിവേഗനീക്കം; രണ്ടു വില്ലേജുകളിലെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കും; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവ് പുറത്തിറക്കി. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതു ആവശ്യം ആണെന്നത് കണക്കിലെടുത്തും പദ്ധതിക്കായി ആവശ്യമുള്ള ചുരുങ്ങിയ അളവിലുള്ള ഭൂമിയാണ് എന്നുള്ളതും ഇതിന് അനുയോജ്യമായ മറ്റു ഭൂമികള്‍ ലഭ്യമല്ലാത്തതും നിലവില്‍ കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധ സമിതി ശുപാര്‍ശ സമര്‍പ്പിക്കുന്ന തിയതി മുതല്‍ ഒരു വര്‍ഷത്തിനകം സെക്ഷന്‍ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് വ്യവസ്ഥ. 2023 ആഗസ്റ്റ് 22 നാണ് വിദഗ്ദ സമിതി ശുപാര്‍ശ സമര്‍പ്പിച്ചത്. അതു പ്രകാരം 2024 ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥാമിക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയതിനായി ഭൂവുടമകളുടെ ഭൂരേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇത്തരത്തില്‍ ഭൂരേഖകളുടെ പരിശോധനക്ക് ശേഷം ഭൂമി സര്‍വ്വെ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തില്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.