മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയെന്ന് ശബരിനാഥന്‍, കോടതി വിധി പിണറായി വിജയനേറ്റ തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍

വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിനോട് പ്രതികരിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് മാസ്റ്റര്‍ ബ്രെയിനെന്നും അത് നടപ്പാത്തിയത് ഇ പി ജയരാജനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇ പി ജയരാജന് എതിരെ കേസെടുക്കാനുള്ള ഉത്തരവ് നീതിയുടെ വിജയമാണ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ശബരിനാഥന്‍ പറഞ്ഞു. അതേസമയം കോടതി വിധി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

ജയരാജനാണ് വിമാനത്തില്‍ ശാരീരിക ആക്രമണം നടത്തിയത്. സൈബര്‍ ന്യായീകരണ തൊഴിലാളിയെ പോലെയാണ് മുഖ്യമന്ത്രി സഭയില്‍ ജയരാജനെ ന്യായീകരിച്ചത്. അദ്ദേഹം സഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രി ഒരു കള്ളം പറഞ്ഞാല്‍ സത്യമായി മാറുമോ എന്നും ഷാഫി ചോദിച്ചു.

ഏറെ വളച്ചൊടിക്കപ്പെട്ട കേസ് യാഥാര്‍ത്ഥ രൂപത്തിലേക്ക് വരികയാണ്. പൊലീസില്‍ നിന്ന് നീതി ലഭിക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും കോടതിയില്‍ ഹര്‍ജി നല്‍കിയ ഫര്‍സീന്‍ മജീദ് പ്രതികരിച്ചു. ഇ പി ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനല്‍ ഗൂഡാലോചനക്കും കേസെടുക്കണമെന്നാണ് കോടതി ഉത്തരവ്. വലിയതുറ പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.