സിപിഎമ്മിനെ വെട്ടിലാക്കി എസ് രാജേന്ദ്രന്‍; ഡല്‍ഹിയില്‍ പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തി

സസ്‌പെന്‍ഷനെ തുടര്‍ന്ന് സിപിഎമ്മുമായി നീരസത്തിലായിരുന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. രാജേന്ദ്രന്‍ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ ബിജെപി നേതാക്കള്‍ തന്നെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ചതിയന്‍മാരുമായി പ്രവര്‍ത്തിക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നും അതിനാല്‍ സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഞായറാഴ്ച നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.

ഇതോടെ രാജേന്ദ്രന്റെ ബിജെപി പ്രവേശനമെന്ന അഭ്യൂഹത്തിന് താത്കാലികമായി തിരശീല വീണിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ വാദം. ബിജെപിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ അറിയിച്ചു.