കരിപ്പൂരിൽ റൺവേയുടെ നീളം കുറയ്ക്കില്ല, നടപടി റദ്ദാക്കി എയർപോർട്ട് അതോറിറ്റി

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടിയാണ് റദ്ദാക്കിയത്. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കരിപ്പൂർ വിമാനത്തവാളത്തിന്റെ റൺവേ നീളം കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ നീളം കുറയ്ക്കുന്ന നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കോഴിക്കോട് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റൺവേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കിയാതായി എയർപോർട്ട് അതോറിട്ടി അറിയിച്ചത്. റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടികള്‍ റദ്ദാക്കിയതോടെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായി.

റൺവേ 2860 മീറ്റർ ഉള്ളത് 2540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. ഇതിനോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികളും താൽക്കാലികമായി നിർത്തിവെക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.