യു.ഡി.എഫ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.പി; മുന്നണി വിടാനും ആലോചന

യു.ഡി.എഫ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.പി. തിരഞ്ഞെടുപ്പ് തോൽ‌വിയിൽ വിശദമായ ഉഭയകക്ഷി ചർച്ചയില്ലാത്തതാണ് അമർശത്തിന് കാരണം. മുന്നണി വിടാനും ആർ.എസ്.പി ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആർ.എസ്.പി കത്ത് നല്‍കി 40 ദിവസമായിട്ടും നടപടിയുണ്ടായില്ല. തീരുമാനം കോണ്‍ഗ്രസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നിരുന്നു ഇതിലാണ് ഇനി മുതൽ യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കേണ്ട എന്ന തീരുമാനം ആർ.എസ്.പി എടുത്തത്.

കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ ഉള്ള പുതിയ നേതൃത്വം കോൺഗ്രസിൽ വന്നതോടെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒതുക്കുന്നു എന്നൊരു വികാരം ആർ.എസ്.പിയിൽ ഉണ്ട്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ ഉള്ള കോൺഗ്രസിന്റെ കാലത്താണ് എൽ.ഡി.എഫ് വിട്ട് ആർ.എസ്.പി യുഡിഎഫിലേക്ക് വരുന്നത്. ഈ സാഹചര്യത്തിൽ മുന്നണി മാറ്റത്തെ കുറിച്ചുള്ള ചില ചർച്ചകളും ആർ.എസ്.പിയിൽ നടക്കുന്നതായാണ് റിപ്പോർട്ട്.

ഭാവി കാര്യങ്ങൾ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് കോൺഗ്രസിന് പുതിയ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.