ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ആർഎസ്പി; കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ, കരുത്തനായ സ്ഥാനാർത്ഥിക്കായി ഇടതു ക്യാമ്പിൽ ചർച്ചകൾ

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ആർഎസ്പി. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തക സമ്മേളനം ചേർന്നു.യുഡിഎഫ് മുന്നണിയിൽ കൊല്ലത്ത് മത്സരിക്കുന്ന അർഎസ്പിയ്ക്ക് ഉറച്ച മണ്ഡലമാണ് കൊല്ലം എന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.

മണ്ഡലം പിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുവാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ഇടതു ക്യാമ്പ്. ഇത് മുൻകൂട്ടി കണ്ടാണ് ആർഎസ്പിയുടെ നീക്കം. കൊല്ലത്ത് എൻ കെ പ്രമചന്ദ്രന് തന്നെയാണ് മൂന്നാം വട്ടവും അവസരം ഒരുങ്ങുന്നത്. അതു കൊണ്ടു തന്നെ വിജയ പ്രതീക്ഷ കൈവിടാതെയാണ് ആർഎസ്പിയുടെ പ്രവർത്തനങ്ങൾ. വീടുകൾ കയറി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരായ പ്രചാരണത്തിനായി മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ആധിപത്യവും വേരോട്ടവുമുള്ള കൊല്ലം ജില്ലയിൽ പാര്‍ലെമെന്‍റ് തെരഞ്ഞെടുപ്പിൽ മുന്നണിക്കകത്തും പുറത്തും സ്വീകാര്യതയുള്ള എൻ.കെ.പ്രേമചന്ദ്രനല്ലാതെ മറ്റൊരാൾ ആര്‍എസ്‍പിക്കില്ല. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തും ശുദ്ധീകരിച്ചുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.2019ൽ കെ.എൻ.ബാലഗോപാലിനെ മലര്‍ത്തിയടിച്ച 1,48,869 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കുറയാതെയുള്ള വിജയമാണ് ലക്ഷ്യം.