മോഡലുകള്‍ മരിച്ച ദിവസം ഹോട്ടലില്‍ അഞ്ച് കോടി രൂപയുടെ ലഹരി; എത്തിച്ചത് പുതുവത്സരാഘോഷം ലക്ഷ്യംവെച്ച്

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ 5 കോടി രൂപയുടെ രാസ ലഹരിമരുന്ന് കണ്ടെത്തി. കൊച്ചിയില്‍ മോഡലുകള്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ 5 കോടി രൂപ വിലമതിക്കുന്ന രാസ ലഹരിമരുന്ന് ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടികള്‍ നടത്താനാണ് ലഹരിമരുന്ന് എത്തിച്ചത്.

ഒക്ടോബര്‍ അവസാനത്തോടെയാണ് ബെംഗളൂരു സംഘമാണ് രാസലഹരി മരുന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ചത്. മോഡലുകളുടെ മരിച്ച കേസിലെ മുഖ്യപ്രതിയായ സൈജു എം.തങ്കച്ചനുമായി ലഹരി ഇടപാടുകള്‍ നടത്തുന്ന സംഘമാണിത്. നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ സൈജു തന്നെയാണ് രഹസ്യമായി ലഹരി മരുന്ന ഹോട്ടലിലേക്ക് എത്തിച്ചത് എന്നും പൊലീസ് സംശയിക്കുന്നു.

സൈജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലഹരിമരുന്ന് വിരുദ്ധ കുറ്റാന്വേഷണമായി കേസ് മാറിക്കഴിഞ്ഞു.അതേ സമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതിയായ ഹോട്ടലുടമ റോയ് ജോസഫിനെ വീണ്ടും ചോദ്യം ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റോയിയെ ഇന്‍സ്‌പെക്ടര്‍ എ.അനന്തലാലാണു ചോദ്യം ചെയ്തത്.