400 കോടി രൂപയുടെ യെസ് ബാങ്ക് തട്ടിപ്പ്; കോക്സ് ആന്‍ഡ് കിംഗ്സ് ഉടമയുടെ പ്രധാന സഹായി കേരളത്തില്‍ നിന്ന് അറസ്റ്റില്‍; പിടികൂടിയത് മുംബൈ പൊലീസ്

യെസ് ബാങ്കില്‍ നിന്നും 400 കോടി തട്ടിയെടുത്ത അന്താരഷ്ട്ര ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനിയായ കോക്സ് ആന്‍ഡ് കിംഗ്സ് ഉടമയുടെ സഹായിയെ കേരളത്തിലെത്തി പിടികൂടി മുംബൈ പൊലീസ്. കോക്സ് ആന്‍ഡ് കിംഗ്സ് ഉടമ അജയ് പീറ്റര്‍ കെര്‍ക്കറിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്ന അജിത് പി മേനോനെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വം എടുത്തിരുന്ന അജിത്തിനെ മൂന്നു വര്‍ഷമായി പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.

തുടര്‍ന്ന് അജിത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കൊച്ചിയില്‍ എത്തുന്നുവെന്ന വിവരം മുംബൈ പൊലീസിന് ലഭിക്കുന്നത്. യുകെയില്‍ നിന്ന് കേരളത്തിലെത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ അജിത്തിനെ അറസ്റ്റ് ചെയ്യുകയായായിരുന്നു.

ഇന്നലെ രാവിലെ അജിത്തിനെ കേരളത്തില്‍ നിന്നും മുംബൈയ്ക്ക് കൊണ്ടുപോയി അവിടുത്തെ കോടതിയില്‍ ഹാജരാക്കി. തുടറന്ന് ഏപ്രില്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കോക്സ് ആന്‍ഡ് കിംഗ്സിന്റെ ഉടമ അജയ് പീറ്റര്‍ കെര്‍ക്കറുടെ അടുത്ത സുഹൃത്തും സഹായിയായിരുന്നു മേനോന്‍ എന്നാണ് പൊലീസ് പറയുന്നത്. 400 കോടി രൂപയുടെ യെസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഏജന്‍സിയുടെ അന്വേഷണത്തിനിടെയാണ് മേനോന്‍ ഇഒഡബ്ല്യു റഡാറില്‍ വരുന്നത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം പണം വകമാറ്റിയതായാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഇന്ത്യന്‍ ശിക്ഷാനിയമം 420 (വഞ്ചന), 406 (ക്രിമിനല്‍ വിശ്വാസവഞ്ചന), 465 (വ്യാജരേഖ), 467 (വിലയേറിയ സെക്യൂരിറ്റിയുടെ വ്യാജരേഖ ചമയ്ക്കല്‍), 468 (വഞ്ചനയ്ക്കുവേണ്ടിയുള്ള വ്യാജരേഖ ചമയ്ക്കല്‍), 471 (യഥാര്‍ത്ഥമായി ഉപയോഗിച്ചത്) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മേനോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കെര്‍ക്കറും കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒന്നിലധികം തവണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഒഡബ്ല്യു, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ അജന്‍സികള്‍ ഇവരെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

യെസ് ബാങ്കിനെ ഏകദേശം 400 കോടി രൂപ കബളിപ്പിച്ചതിന് 2021 ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇഒഡബ്ല്യു, കോക്‌സ് & കിങ്സിന്റെ സഹസ്ഥാപനമായകോക്‌സ് & കിങ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിനെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. യെസ് ബാങ്ക് ചീഫ് വിജിലന്‍സ് ഓഫീസര്‍ ആശിഷ് വിനോദ് ജോഷിയുടെ പരാതിയില്‍ കെര്‍ക്കറിനെയും ഭാര്യ ഉര്‍ഷില കെര്‍ക്കറിനെയും മറ്റുള്ളവര്‍ക്കെതിരെയും ഇഒഡബ്ല്യു എഫ്‌ഐആര്‍ ചുമത്തിയിരുന്നു. കെര്‍ക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് മേനോനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ നിയമനം രേഖകളില്‍ ഇല്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കുന്നു.